കൊച്ചി: വിദേശവിദ്യാഭ്യാസ ഏജന്റുമാർക് ടിഞ്ഞാണിടാൻ അതോറിറ്റി രൂപീകരിക്കുന്നതു സംസ്ഥാന സർക്കാരിൻ്റെ പരിഗണനയിൽ

ഇതിനായി നിയമനിർമ്മാണം നടത്തും. കൺസൾട്ടൻസികളുടെ പ്രവർത്തനം നിയന്ത്രിക്കാനും വിദേശ പഠനത്തിനുള്ള നടപടികൾ കാര്യക്ഷമമാക്കാനും സർക്കാരിനു കീഴിൽ പ്രത്യേക അതോറിറ്റി രൂപീകരിക്കണമെന്നു ഉന്നതവിദ്യാഭ്യാസ കൗൺസിൽ അടുത്തിടെ സർക്കാരിനു ശിപാർശ നൽകിയിരുന്നു.നിയമ, ഉന്നതവിദ്യാഭാസ രംഗത്തു പ്രവർത്തിക്കുന്നവരാകും അംഗങ്ങൾ.’ ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിലാകും അതോറിറ്റി പ്രവർത്തിക്കുക. വിദേശ കൺസൾട്ടൻസി തട്ടിപ്പിൽ വീഴാതിരിക്കാൻ ജനങ്ങൾക്കിടയിൽ അതോറിറ്റിയുടെ മേൽനോട്ടത്തിൽ ആവശ്യമായ ബോധവത്കരണം നടത്തും.
നിലവിൽ നാനൂറിൽപരം ഏജൻസികൾ കേരളത്തിൽ പ്രവർത്തിക്കുന്നുണ്ട്.വിദ്യാഭ്യാസ ഏജൻസികളുടെ പ്രവർത്തനങ്ങൾ അതോറിറ്റി നിരീക്ഷിക്കും. ഇടപാടുകളിൽ സുതാര്യത ഉപ്പാക്കി തട്ടിപ്പ് ഇല്ലാതാക്കാൻ അതോറിറ്റി വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും മാർഗനിർദ്ദേശം നൽകും. എല്ലാ വിദ്യാഭ്യാസ ഏജൻസികളും അതോറിറ്റിയിൽ രജിസ്റ്റർ ചെയ്യണം. പ്രവർത്തന മികവു പരിഗണിച്ചാവും രജിസ്ട്രേഷൻ അനുവദിക്കുക. അംഗീകാരമുള്ളതും ഇല്ലാത്തതുമായ ഏജൻസികളെ ഇതുവഴി വിദ്യാർഥികൾക്കു തിരിച്ചറിയാം. അതോറിറ്റി നൽകുന്ന ക്ലിയറൻസിൻ്റെ അടിസ്ഥാനത്തിൽ മാത്രമേ ഏജൻസികൾക്കു പ്രവർത്തിക്കാനാവൂ.ഏജൻസികൾ വിദ്യാർഥികൾക്കു നൽകുന്ന ഉറപ്പു പാലിക്കപ്പെടുന്നുണ്ടോ, ഇടപാടുകളുടെ റേറ്റിംഗ് എന്നിവ മനസിലാക്കി വിദ്യാർഥികൾക്കു അവരുമായി ഇടപാടു നടത്താം. ഏജന്റുമാരുടെ ലൈസൻസിംഗും സ്റ്റാൻഡേർഡ് ഫീസും അതോറിറ്റി നിയന്ത്രിക്കും. വിദ്യാഭ്യാസ ഏജന്റുമാരാൽ വഞ്ചിക്കപ്പെടുകയും തെറ്റിദ്ധരിപ്പിക്കപ്പെടുകയും ചെയ്യുന്ന വിദ്യാർഥികളുടെ എണ്ണം വർധിക്കുകയാണെന്നാണു കൗൺസിലിന്റെറെ വിലയിരുത്തൽ. ഇവിടെ മെച്ചപ്പെട്ട വിദ്യാഭ്യാസ സൗകര്യം ഇല്ലാത്തതുകൊണ്ടല്ല, വിദ്യാർഥികൾ കുടിയേറുന്നത്. മെച്ചപ്പെട്ട ജീവിതസൗകര്യം സ്വപ്നം കണ്ടാണു വ്യാപകമായ കുടിയേറ്റം. ഇതു തടയാനാവില്ല. എന്നാൽ, മികച്ച രീതിയിൽ പഠനം പൂർത്തിയാക്കാൻ കഴിയാതെ മറ്റെന്തെങ്കിലും ജോലി ചെയ്തു ജീവിക്കുന്നവരാണു ഏറെയും.ഏജന്റുമാരാൽ ചതിക്കപ്പെട്ട നിലവാരമില്ലാത്ത വിദ്യാലയങ്ങളിൽ പഠിച്ചു വർക്ക്പെർമിറ്റ് കിട്ടാത്തവരും നിരവധി. ഇവർക്കു നല്ല വേതനമുള്ള ജോലി ലഭിക്കാത്തതിനാൽ, കിട്ടിയ ജോലി ചെയ്തുജീവിക്കുന്നു.നാണക്കേടായതിനാൽ, പലരും ഇക്കാര്യം മറ്റുള്ളവരോടു പറയുന്നില്ല. ഏജന്റുമാരുടെ ചതിക്കുഴിയിൽപ്പെടാതെ വിദ്യാർഥികൾക്കു ശരിയായ മാർഗനിർദ്ദേശം നൽകാൻ അതോറിറ്റി ആവശ്യമായ സഹായം നൽകും. എത്ര മലയാളികൾ വിദേശത്തു പഠിക്കുന്നുണ്ടെന്നതിനെക്കുറിച്ച് സർക്കാരിൽ ഒരു കണക്കുമില്ല. ഏജൻസികളുടെ തട്ടിപ്പിനെക്കുറിച്ച് വ്യാപകമായി പരാതികളും ഉയരാറുണ്ട്. സംസ്ഥാനത്തു മൂവായിരം സ്വകാര്യ ഏജൻസികൾ പ്രവർത്തിക്കുന്നുണ്ടെന്നാണു വിവരം.