ഗൂഗിളിൽ ജോലി വേണോ? എന്തൊക്കെ ചെയ്യണമെന്ന് മുൻ റിക്രൂട്ടർ പറയും
ഗൂഗിളിൽ (Google) അഭിമുഖങ്ങൾക്കായി എത്തുന്നവർ എന്തൊക്കെ ചെയ്യണം, എന്തൊക്കെ ചെയ്യാൻ പാടില്ല തുടങ്ങിയ കാര്യങ്ങൾ വിശദീകരിച്ച് കമ്പനിയിലെ മുൻ റിക്രൂട്ടറായ നോളൻ ചർച്ച്. ഉദ്യോഗാർത്ഥികളുടെ റെസ്യൂമെയിലും ലിങ്ക്ഡ്ഇൻ പ്രൊഫൈലിലുമൊക്കെ മുൻ കമ്പനികളിലെ പ്രമോഷനുമായി ബന്ധപ്പെട്ട കാര്യങ്ങൾ പലരും രേഖപ്പെടുത്താറില്ലെന്നും ഇതൊരു വലിയ പിഴവാണെന്നും നിങ്ങളുടെ കരിയർ മാറ്റങ്ങളില്ലാതെ മുന്നോട്ടു പോകുകയാണ് എന്നാകും റിക്രൂട്ടർമാർ ധരിക്കുകയെന്നും നോളൻ ചർച്ച് പറയുന്നു. കമ്പനിയെക്കുറിച്ചും അതിൻ്റെ ഉടയമെക്കുറിച്ചും അഭിമുഖം നടത്തുന്നവരെയും കുറിച്ച് കൃത്യമായി ഗൃഹപാഠം ചെയ്തിട്ടു വേണം അഭിമുഖത്തിനു വരാനെന്നും നോളൻ പറയുന്നു. പലരും ഇക്കാര്യം ശ്രദ്ധിക്കാറില്ലെന്നും ഇത് വലിയൊരു പിഴവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്ഥാപനത്തെക്കുറിച്ചും തങ്ങൾ അപേക്ഷിച്ചിരിക്കുന്ന റോളിന്റെ ഉത്തരവാദിത്തങ്ങളെക്കുറിച്ചും കൃത്യമായി മനസിലാക്കുന്നത് ഉദ്യോഗാർത്ഥികൾക്ക് ഈ ജോലിയോടുള്ള താൽപര്യവും പ്രതിബദ്ധതയുമാണ് വ്യക്തമാക്കുന്നതെന്നും നോളൻ ചർച്ച് പറഞ്ഞു.
ചില ഉദ്യോഗാർത്ഥികൾ റിഹേഴ്സൽ നടത്തി അഭിമുഖത്തിനു വരുന്ന കാര്യവും നോളൻ ചർച്ച് ചൂണ്ടിക്കാട്ടി. അക്കാര്യം അഭിമുഖം നടത്തുമ്പോൾ തങ്ങൾക്ക് കൃത്യമായി മനസിലാകുമെന്നും സ്വാഭാവികമായ ഒഴുക്കോടെ ഇവർക്ക് ഉത്തരം നൽകാനാകില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ചില ഉദ്യോഗാർത്ഥികൾ വെറുതേ കുറേ കാര്യങ്ങൾ സംസാരിക്കുന്നു, ഇതിനൊന്നും പ്രത്യേകിച്ച് അർത്ഥവും ഉണ്ടാകില്ല. ഉത്തരത്തിൻ്റെ നീളമല്ല, മറിച്ച് കൃത്യതയാണ് തങ്ങൾ നോക്കുന്നത് എന്നും നോളൻ ചർച്ച് പറഞ്ഞു. ആധികാരികതയോടെയും കൃത്യതയോടും ഉത്തരം നൽകുന്നവരെയാണ് തങ്ങൾ തിരഞ്ഞെടുക്കുക എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇവയൊന്നും കൂടാതെ മറ്റൊരു പ്രധാന കാര്യവും നോളൻ എടുത്തു പറയുന്നുണ്ട്. അഭിമുഖം നടത്തുന്നവർക്കു കൂടി പുതിയ അറിവുകൾ പകരുന്ന ഉദ്യോഗാർത്ഥികളെക്കുറിച്ചുള്ളതാണ് അക്കാര്യം. അത്തരം ഉദ്യോഗാർത്ഥികളെ താൻ വളരെയധികം ഇഷ്ടപ്പെടുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൃത്യമായി പഠിച്ചുവെച്ച ഒരു ചട്ടക്കൂടിനുള്ളിൽ നിന്നുകൊണ്ട് ഉത്തരം നൽകാതെ സ്വാഭാവികമായി സംസാരിക്കുന്നവരെയാണ് തങ്ങൾക്കിഷ്ടമെന്നും നോളൻ ചർച്ച് പറയുന്നു. ഉദാഹരണത്തിന് ഒരാളോട് അയാളുടെ എക്സ്പീരിയൻസിനെക്കുറിച്ച് ചോദിച്ചു എന്നിരിക്കട്ടെ, ഓരോ കമ്പനികളിലെയും എക്സ്പീരിയൻസ് അടുക്കിവെച്ച് പറയാതെ, ഏതെങ്കിലും ഉദാഹരണം പറഞ്ഞോ, അവർ പഠിച്ച കാര്യങ്ങൾ പറഞ്ഞോ, അതുമായി ബന്ധപ്പെട്ട മറ്റു കാര്യങ്ങൾ വിശദീകരിച്ചോ ഒക്കെ തുടങ്ങാം എന്നും അദ്ദേഹം വ്യക്തമാക്കി.എല്ലാറ്റിലുമുപരി, കൂടുതൽ ഉയരങ്ങളിലേക്ക് വളരാനുള്ള തീക്ഷ്ണമായ ആഗ്രഹവും ജോലിയോടുള്ള ഉത്തരവാദിത്തപരമായ സമീപനവും ഉദ്യോഗാർത്ഥികൾക്ക് ഉണ്ടാകണമെന്നും നോളൻ ചർച്ച് പറഞ്ഞു.