പഠനസാമഗ്രികൾ മൂന്നു വർഷത്തിനുള്ളിൽ ഡിജിറ്റലാക്കണം, വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് കേന്ദ്രനിർദേശം

ന്യൂഡൽഹി: അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ഇന്ത്യൻ ഭാഷകളിലുള്ള എല്ലാ കോഴ്‌സുകൾക്കും ഡിജിറ്റലായി പഠനോപകരണങ്ങൾ നൽകണമെന്ന് സ്കൂളുകൾക്കും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കേന്ദ്രത്തിൻ്റെ നിർദേശം. ദേശീയ വിദ്യാഭ്യാസ നയപ്രകാരം വിദ്യാർഥികൾക്ക് സ്വന്തം ഭാഷയിൽ പഠിക്കാനുള്ള അവസരം ഒരുക്കുന്നതിന്റെ ഭാഗമായാണ് നടപടി. സ്‌കൂൾതലം മുതൽ യു.ജി.സി., എ.ഐ.സി.ടി.ഇ. എൻ.സി.ഇ.ആർ.ടി., എൻ.ഐ.ഒ.എസ, ഇഗ്നോ, ഐ.ഐ.ടി.കൾ, കേന്ദ്ര സർവകലാശാലകൾ.. എൻ.ഐ.ടി.കൾ തുടങ്ങിയ വിദ്യാഭ്യാസത്തിന്റെ സർവമേഖലകൾക്കും ഇത് ബാധകമാണ്. സ്വന്തം ഭാഷയിൽ പഠിക്കുന്നത് ഒരു വിദ്യാർഥിക്ക് ഭാഷാ തടസ്സങ്ങളില്ലാതെ നൂതനമായി ചിന്തിക്കാനാകുമെന്ന് കേന്ദ്രം നിരീക്ഷിക്കുന്നു. പ്രാദേശിക ഭാഷകളിൽ ഉള്ളടക്കം സൃഷ്ടിക്കുന്നതിനുള്ള നടപടികൾ രണ്ടുവർഷമായി നടക്കുകയാണ്, കല, സയൻസ്, കൊമേഴ്സ്, സോഷ്യൽ സയൻസ് എന്നീ വിഷയങ്ങളിലെ ബിരുദതല കോഴ്‌സുകൾക്കായി മലയാളം ഉൾപ്പെടെ 12 ഇന്ത്യൻ ഭാഷകളിൽ പാഠപുസ്‌തകങ്ങൾ എഴുതുന്നതിന് എഴുത്തുകാർ, വിമർശകർ, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഫാക്കൽറ്റി അംഗങ്ങൾ എന്നിവരിൽനിന്ന് യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മിഷൻ കഴിഞ്ഞ ആഴ്ച് അപേക്ഷ ക്ഷണിച്ചിരുന്നു.