4 വർഷ ബിരുദം നടപ്പാക്കാൻ വിസിമാരുടെ മേൽനോട്ട സമിതി

കൺസൽറ്റൻസികളെ നിയന്ത്രിക്കാൻ നിയമനിർമാണത്തിനും ഉന്നതവിദ്യാഭ്യാസ കൗൺസിൽ ശുപാർശ തിരുവനന്തപുരം സംസ്‌ഥാനത്തെ സർവകലാശാലകളിലും കോളജുകളിലും അടുത്ത അധ്യയനവർഷം മുതൽ 4 വർഷ ബിരുദ പ്രോഗ്രാം നടപ്പാക്കുന്നതിന്റെ ഭാഗമായി വൈസ്‌ചാൻസലർമാരുടെ മോണിറ്ററിങ് കമ്മിറ്റി രൂപീകരിക്കും. വിദ്യാഭ്യാസ കൺസൽറ്റൻസികളെ നിയന്ത്രിക്കാൻ നിയമനിർമാണത്തിനു സർക്കാരിനോട് ശുപാർശ ചെയ്യാനും പുനഃസംഘടിപ്പിച്ച ഉന്നതവിദ്യാഭ്യാസ കൗൺസിലിൻ്റെ ആദ്യ ഗവേണിങ് ബോഡി യോഗം തീരുമാനിച്ചു. കോടതി നിർദേശപ്രകാരമാണിത്. കരടു നിയമം സർക്കാരിനു സമർപ്പിക്കും.
ഇതു സംബന്ധിച്ച് ഡിജിറ്റൽ സർവകലാശാലാ വിസി ഡോ. സജി ഗോപിനാഥ് അധ്യക്ഷ നായ കമ്മിറ്റിയുടെ ശുപാർശ കൾ ഗവേണിങ് ബോഡി അംഗീകരിച്ചു. നാലു വർഷ ബിരുദ പ്രഗ്രാമുകളുടെ നടത്തിപ്പ് സംബന്ധിച്ച റിപ്പോർട്ട് കൗൺസിൽ ചർച്ച ചെയ്ത് അംഗീകരിച്ചു. പ്രോഗ്രാമിന്റെ ഫൗണ്ടേഷൻ കോഴ്സ് ഉള്ളടക്കം സംബന്ധിച്ച് താര മോഹനനും കെ.പി മോഹനനും ചേർന്നു തയാറാക്കിയ പുസ്‌തകം മന്ത്രി ആർ. ബിന്ദു, സംസ്കൃത സർവകലാശാലാ വിസി ഡോ.എം.വി. നാരായണനു നൽകി പ്രകാശനം ചെയ്‌തു. കേരളത്തെ ഉന്നതവിദ്യാഭ്യാസ ഹബ്ബാക്കാൻ ‘ഡി ഇൻ കേരള’ പദ്ധതി ആരംഭിക്കും. രാജ്യാന്തര ഉന്നതവിദ്യാഭ്യാസ സമ്മേളനവും സംഘടിപ്പിക്കും. സർവകലാശാലകളുടെ സഹായത്തോടെ സംസ്‌ഥാനതല ഡിജിറ്റൽ പഠനശേഖരം (ഓൺലൈൻ ഡിജിറ്റൽ റിപ്പോസിറ്ററി) രൂപീകരിക്കും. നാലു വർഷ ബിഎഡിന്റെ പാഠ്യപദ്ധതി തയാറാക്കാൻ നാഷനൽ യൂണിവേഴ്സിറ്റി ഓഫ് സിംഗപ്പൂർ മുൻ പ്രോ വൈസ്‌ചാൻസലർ മോഹൻ ബി.മേനോൻ അധ്യക്ഷനായ കമ്മിറ്റി രൂപീകരിക്കുന്നതിനും അംഗീകാരം നൽകി.